Saturday, June 20, 2009

സ്വര്‍ണമഴ




ജൂണിലെ ഒരു ദിവസം . ഇവിടെ ചെന്നൈയില്‍ നല്ല ചൂടാണ് ജൂണില്‍ കൂടി .എനിക്കന്നു ഒരു ഇന്സ്പെക്ടഷന്‍ ഉണ്ടായിരുന്നു ദൂരെ പൂനമല്ലി എന്ന സ്ഥലത്തെ ഒരു ഫാക്ടറിയില്‍ . രാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി ഓഫീസില്‍ എത്തി , ഒര് ചായയെല്ലാം കുടിച്ചു , കാര്‍ ബുക്ക്‌ ചെയ്തു . കാര്‍ എത്താന്‍ വൈകുന്നതിനനുസരിച്ചു നമ്മുടെ ക്വാളിറ്റി ഇന്സ്പെച്ടരുടെ ഫോണ്‍ വിളികള്‍ അടിക്കടി വന്നു കൊണ്ടേ ഇരുന്നു. ഞാന്‍ " പുറപ്പെട്ടു, എത്തിപ്പോയി, അഞ്ചു മിനിട്ട്, ട്രാഫിക് , എന്നെല്ലാം പറഞ്ഞു കൊണ്ടിരുന്നു.
ഒര് merchandaiser ആയാലുള്ള ഗുണമതാണ്. എത്ര വേണമെങ്കിലും കള്ളം പറയാം .എങ്ങനെ വേണമെങ്കിലും പറയാം . ബയര്‍ സാമ്പിള്‍ ചോദിച്ചാല്‍ , അയച്ചു എന്ന് പറയും .എന്നാല്‍ അയക്കുന്നതോ രണ്ടു ദിവസം കഴിഞ്ഞും .ഷിപ്മെന്റ് വൈകിയാല്‍ പോലും ഉണ്ട് ഉത്തരം. ഫാക്ടറി യില്‍ തീ പിടുത്തം , അല്ലെങ്കില്‍ ചെന്നൈയില്‍ വെള്ളപ്പൊക്കം എന്നെല്ലാം. സായിപ്പന്മാര്‍ സെന്റിയില്‍ വീഴുന്നവരനെന്കില്‍ കുറച്ചു ദിവസം കൂടി തരും .
കാര്‍ വന്നപ്പോള്‍ സമയം 12മണിയായി . ഞാന്‍ തിരക്കിട്ട് വണ്ടിയില്‍ കയറി അടിച്ച് വിടാന്‍ പറഞ്ഞു.
ദൂരെ ചുവന്ന വെളിച്ചം കണ്ടപ്പോള്‍ ഡ്രൈവര്‍ വണ്ടി നിര്ത്തി . അപ്പോഴതാ വരുന്നു വില്ലന്മാരെ പോലെ നമ്മുടെ ട്രാഫിക് പോലീസുകാര്‍ . മൂന്നു പേര്‍ . ഡ്രൈവര്‍ പുറത്തിറങ്ങി .
"എന്തെടാ നിനക്കു കണ്ണ് കാണില്ലേ ? ഈ വരയ്ക്കു പിന്നില്‍ നിര്‍ത്തണം എന്നറിയില്ലേ? എവിടെ നിന്റെ സീറ്റ് ബെല്‍റ്റ്‌? " തുടങ്ങിയ പതിവു ചോദ്യങ്ങള്‍ , ഏമാന്‍ മീശയും പിരിച്ചു നില്ക്കുകയാണ് . ഞാന്‍ മെല്ലെ നൂറിന്റെ ഒര് നോട്ടെടുത്ത് ഏമാന്റെ കയ്യില്‍ കൊടുത്തു , ഭാഗ്യത്തിന് അഞ്ചു മിനിറ്റ്‌ കൊണ്ടു ഏമാന്റെ കയ്യില്‍ നിന്നു രക്ഷപ്പെട്ടു . ഇനി ആരുടെ വായിലെക്കാനാവോ ?

കാര്‍ ഹൈവേ യില്‍ കടന്നു . ഹാവൂ സമാധാനമായി . ഇനി കുറച്ചു ദൂരമേ ഉള്ളൂ, കത്തിച്ചു വിടാം. കുറച്ചു ദൂരം കൂടി പോയപ്പോള്‍ ആളുകള്‍ കുനിഞ്ഞു നിന്നു റോഡില്‍ എന്തോ തിരയുന്നു .ഏതായാലും വൈകി. ഇനി എന്തായാലും കാര്യം എന്താണ് എന്ന് അറിഞ്ഞിട്ടു പോകാം . ഞാന്‍ കാര്‍ നിര്‍ത്താന്‍ പറഞ്ഞു .

പുറത്തിറങ്ങി നോക്കി. നിറയെ ആളുകള്‍ ദൂരെ ഒന്നു രണ്ടു കിലോമീറ്ററോളം .. റോഡില്‍ തിരച്ചില്‍ തന്നെ . ചിലര്‍ കുനിഞ്ഞു എന്തോ എടുക്കുന്നുണ്ട് .

ഞാന്‍ ഒരാളോടു ചോദിച്ചു , എന്താണ് . അയാള്‍ എന്നെ തുറിച്ചു നോക്കി വീണ്ടും തിരച്ചില്‍ തന്നെ . അപ്പോഴുണ്ട് ഡ്രൈവര്‍ ഓടി വരുന്നു . സര്‍ , സ്വര്‍ണ ബിസ്ക‌ിറ്റ് ആണ് . ഏതോ ലോറിയില്‍ നിന്നു പുറത്തേക്ക് വീണതാണ് .രണ്ടു കിലോമീറ്റര്‍ ദൂരതിലുണ്ട് . നമുക്കും നോക്കാം .
ഞാന്‍ തിരക്ക് കുറഞ്ഞ ഒരു ഭാഗത്തേക്ക്‌ ഓടി . ഡ്രൈവര്‍ വേറൊരു ഭാഗത്തേക്കും. പൊരിയുന്ന വെയിലില്‍ റോഡരികില്‍ തിരച്ചില്‍ തുടങ്ങി . അതാ ചെടികള്‍ക്കിടയില്‍ എന്തോ തിളങ്ങുന്നു .ഞാന്‍ കുനിഞ്ഞു അതെടുത്ത്. ഒരു സ്വര്‍ണ കഷണം , ഇതാണോ ഗോള്‍ഡ്‌ ബിസ്കാറ്റ്‌ ? ആയിരിക്കും , ഞാനിതു വരെ കണ്ടിട്ടില്ലല്ലോ .... വഴിയില്‍ തടഞ്ഞ ഏമാന് മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ തിരച്ചില്‍ തുടങ്ങി. ജീപ്പ് നിര്ത്തി പോലീസുകാരും തിരച്ചില്‍ തന്നെ .
ഞാന്‍ അവശനായി കാറിനടുത്തെത്തി . ഡ്രൈവര്‍ എത്തിയിട്ടില്ല. ഞാന്‍ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നു ബിസ്ക‌ിട്ടുകള്‍ എടുത്തു സീറ്റില്‍ വെച്ചു .ആകെ പതിനേഴെണ്ണം കിട്ടിയിട്ടുണ്ട്.
മതി. ഒന്നു ഒരു അഞ്ചു പവന്‍ വരും, അപ്പോള്‍ ആകെ എന്പതി അഞ്ചു പവന്‍ .പവന് പതിനൊന്നായിരം വെച്ചു കൂട്ടിയാല്‍...ഇല്ല, കൂട്ടാന്‍ പറ്റുന്നില്ല.
"ഡ്രൈവര്‍ ഓടികിതച്ചു വന്നു .സര്‍ എനിക്ക് പതിനാലെണ്ണം കിട്ടി. നല്ല ഒരിജിനാല,, ഞാന്‍ ഡ്രൈവര്‍ പണി നിര്ത്തി . സാറിനെ ഫാക്ടറിയില്‍ എത്തിച്ചു ഞാനങ്ങു പോകും ,വേറെ ആളെ അയക്കാം .എനിക്ക് ഒരു കാര്‍ വാങ്ങണം. "
ഞാന്‍ ആലോചിച്ചു , എന്തിനാ ഇനി ഫാക്ടറി യില്‍ പോകുന്നത് , മതി, ഇനി വയ്യ .അപ്പോഴാണ് മൊബൈല് റിംഗ് ചെയ്യുന്നത് . നമ്മുടെ ഇന്‍സ്പെക്ടര്‍ . ഞാന്‍ ഫോണെടുത്ത് .
"അതെ, എനിക്ക് ഇപ്പോള്‍ വരാന്‍ സൌകര്യമില്ല . ഞാന്‍ രാജി വെക്കുന്നു . മതിയായി എനിക്ക് ഇവിടുത്തെ ജീവിതം . നിങ്ങള്‍ എന്ത് മന്നാന്കട്ടി വേണമെങ്കിലും ചെയ്തോ. "
ഇതു കേട്ടപ്പോള്‍ നിങ്ങള്ക്ക് "കിലുക്കം" എന്നുള്ള സിനിമയില്‍ ലോട്ടറി അടിച്ച ഇന്നസെന്റ് തിലകനോട് പറയുന്ന ഡയലോഗ് ഓര്‍മ വരുന്നുണ്ടെങ്കില്‍ അത് തികച്ചും യാദ്രിശ്ചികം മാത്രം .
അടുത്ത സീന്‍ അന്ന് രാത്രിയിലെ ചെന്നൈ മംഗലാപുരം മെയില് . ചെന്നൈയോട് വിട പറഞ്ഞു ഞാന്‍ പോകുകയാണ് , നാട്ടില്‍ പോയി വല്ല ബിസിനസ്സും തുടങ്ങണം . നമ്മുടെ സ്വോര്‍ണമെല്ലാം ഭദ്രമായി പൊതിഞ്ഞു ഞാന്‍ ബാഗിന്റെ അടിയില്‍ വെച്ചിട്ടുണ്ട് , ഗോള്‍ഡ്‌ കടത്തുകയാണെന്ന് പറഞ്ഞു വല്ല ഏമാന്മാരും പിടിച്ചാലോ ...ഭയത്തോടെ ബാഗ്‌ കെട്ടിപ്പിടിച്ചു ഞാനിരുന്നു .
കൃത്യം എട്ടു മണിക്ക് കോഴിക്കോട് ട്രെയിന്‍ ഇറങ്ങി ബാഗ്‌ എട്ടുത്തു ഞാന്‍ ഓട്ടോയില്‍ കയറി. ബസ്സ് സ്റ്റാന്റ് .
:::::::::::::::::::::::::::::::::
അടുത്ത ദിവസം ഹിന്ദുവിന്റെ ചെന്നൈ പത്രത്തില്‍ ഒരു വാര്ത്ത ഉണ്ടായിരുന്നു മൂന്നാമത്തെ പേജില്‍ .
" ഇന്നലെ പൂനമല്ലി റോഡില്‍ ട്രാഫിക് പ്രോബ്ലം . പന്ത്രണ്ടു മണിക് അതിലെ കടന്നു പോയ ഒരു ലോറി യില്‍ നിന്നു പുറത്തേക്ക് വീണ copper കഷണങ്ങള്‍ എടുക്കാന്‍ വേണ്ടി സമീപ പ്രദേശങ്ങളില്‍ നിന്നു ആളുകള്‍ കൂട്ടമായി എത്തിയതാണ് കാരണം. അമ്ബട്ടുരിലെ ഏതോ വ്യവസായ സ്ഥാപനതിലെക്കുള്ള ലോറി ആയിരുന്നു അത് .
:::::::::::::::::::::::::::::::::::::
അടുത്ത രംഗം നിങ്ങള്ക്ക് ഊഹിക്കാം , നിങ്ങള്‍ കിലുക്കം കണ്ടിട്ടുണ്ടെങ്കില്‍ ....